Tuesday, September 28, 2010

ലോട്ടറി ടിക്കറ്റ്

അവ്യക്തമായ ഭാഷയില്‍ ആരോ സ്വയം ഉറക്കെ സംസാരിക്കുന്നത് കേട്ട് മുഖം തിരിച്ചു നോക്കിയപ്പോഴാണ്, ബസിന്റെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്ന അയാളെ ഞാന്‍ കാണുന്നത്.

പോളിയോ ബാധിച്ച മാതിരിയുള്ള അയാളുടെ വികലമായ കൈകളാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.

മെലിഞ്ഞതും ശോഷിച്ചതുമായ ആ കൈകളിലെ ചലന സ്വാതത്ര്യം നഷ്ടപ്പെട്ട വിരൂപങ്ങളായ വിരലുകള്‍ ബയോളജി ലാബില്‍ ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചിട്ടുള്ള, കാലപ്പഴക്കം ചെന്ന മനുഷ്യ ശവശരീരത്തിന്റെ സ്മരണകള്‍ ഉണര്ത്തുന്നവയായിരുന്നു.


എങ്ങനെയോ അകത്തേക്ക് മടക്കിയ വലം കയ്യിലെ തള്ളവിരല്‍ കൊണ്ട് , താഴെ പോകാത്ത വിധത്തില്‍ , ചുളുക്കം വീണ ഏതാനും ലോട്ടറി ടിക്കറ്റുകള്‍ അയാള്‍ ഉള്ളം കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നപ്പോള്‍ വ്യക്തത കുറഞ്ഞ അയാളുടെ സംസാരം ഏതാണ്ടൊക്കെ എനിക്ക് മനസ്സിലാക്കാനായി.


"മേസ്ത്തിരിക്കും ആശാരിക്കും കൂലി അഞ്ഞൂറ് രൂപ . വെറും കൂലിപ്പണിക്കാരന് പോലും നാനൂറു രൂപ കിട്ടും. എനിക്കങ്ങനെയുള്ള എന്തെങ്കിലും ജോലി ചെയ്യാന്‍ പറ്റുമോ.....? പറ്റുമോ......? ഞാനും ജീവിക്കണ്ടേ...? "


ശരിയാണ് വികലാംഗനായ അയാള്‍, ശാരീരികമായ അദ്ധ്വാനം ആവശ്യമായ ജോലികള്‍ എങ്ങനെ ചെയ്യാനാണ്?

പക്ഷെ അതുകൊണ്ടെന്താ? ജീവിക്കാനുള്ള വക ലോട്ടറി വിറ്റ് അയാള്‍ ഉണ്ടാക്കുന്നില്ലേ? പിന്നെന്തിനാണ് വല്ലോനും കിട്ടുന്നതിനെ കുറിച്ച് ഇങ്ങനെ പുലമ്പുന്നത്?


"ജീവിക്കാന്‍ ഒരു ദിവസം ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ? ഒരു നേരത്തെ ശാപ്പാടിനുള്ള വക എങ്ങനേലും ഉണ്ടാക്കണ്ടേ? "

അത് ശരി, ഇപ്പോഴാണ് കാര്യം പിടി കിട്ടിയത്.

സര്‍ക്കാരിന്റെ ലോട്ടറി നയം തന്നെയാണ് അയാളുടെ ദുഖഹേതു.
ഒരാഴ്ചത്തെ നറുക്കെടുപ്പ് സര്‍ക്കാര്‍ നീട്ടി വച്ചിരിക്കുന്നു...
ലോട്ടറി നിരോധനത്തെക്കുറിച്ചും സര്‍ക്കാര്‍ കാര്യമായി ആലോചിക്കുന്നുവത്രേ!


ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു...

പിച്ച തെണ്ടുന്നതിനു പകരമായി, അഭിമാനത്തോടെ ജീവിക്കാനുള്ള അവസാനത്തെ ആശ്രയം ഇല്ലാതാകാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള ഒരുവന്റെ ആത്മ സംഘര്‍ഷങ്ങളുടെ നെടുവീര്‍പ്പെടലുകളാണീ പുലമ്പലുകള്‍.

പണ്ടേ ഇരുള്‍ മൂടിയ ജീവിതം.
തപ്പി തടഞ്ഞ് എങ്ങനെയോ മുന്നോട്ട് നടക്കുന്നതിനിടയില്‍ ആരോ കാലുകളില്‍ കൂച്ച് വിലങ്ങു കൂടി ഇടാന്‍ പോകുന്നു എന്നറിയുമ്പോഴത്തെ ഞെട്ടലാവാം.

അതുമല്ലെങ്കില്‍ ജീവിതവും മരണവും ഒരു ചോദ്യ ചിഹ്നം മാതിരി മുന്നിലേക്ക്‌ കടന്നു വരുന്ന നിമിഷങ്ങളിലെ ഭ്രാന്തന്‍ ചിന്തകളാകാം അയാളെക്കൊണ്ട് പിച്ചും പേയും പറയിക്കുന്നത്.

കൊച്ചു കുട്ടികള്‍ മയില്‍ പീലിത്തുണ്ടുകള്‍ കാത്തു രക്ഷിക്കുന്നത് പോലെ അയാള്‍ തന്റെ വലം കയ്യില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ആ ലോട്ടറി ടിക്കറ്റുകള്‍ തനിക്ക് ഒരു നേരമെങ്കിലും അന്നം തരുമെന്നും, എന്നെങ്കിലും ഒരിക്കല്‍ അവ തന്റെ കൈകളില്‍ ഭാഗ്യം കൊണ്ടെത്തിക്കുമെന്നും അയാള്‍ വിശ്വസിക്കുന്നു.
ആ വിശ്വാസമാണ് തകരാന്‍ പോകുന്നത്..

ഒരമ്മ തന്റെ കുഞ്ഞിനെ ഭദ്രമായി മാറോടണച്ച് സൂക്ഷിക്കുന്നത് പോലെ, ആ ലോട്ടറി ടിക്കറ്റുകള്‍, ഉറങ്ങുമ്പോള്‍ പോലും അയാളുടെ കൈകളില്‍ സുരക്ഷിതമായി ഉണ്ടാകുമെന്ന് തോന്നിപ്പോകുന്നു.

ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ ഉന്മേഷവാനായി.
"അല്ല, സാറ് പറ ഞാന്‍ ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ..?"

എനിക്കയാളോട് സഹതാപം തോന്നി.
ഒരു ഭാഗ്യക്കുറി ടിക്കറ്റ് ഞാന്‍ അയാളില്‍ നിന്നും വാങ്ങി.
എനിക്കാഗ്രഹമുള്ളത് കൊണ്ടോ അങ്ങനൊരു ശീലമുള്ളത് കൊണ്ടോ ഒന്നുമല്ല ഞാനീ ടിക്കറ്റ് നിന്റെ കയ്യില്‍ നിന്ന് വാങ്ങിയത്.
പകരം നിന്നോടുള്ള സഹതാപം ഒന്ന് കൊണ്ട് മാത്രം.
ഇത്രയും നേരം നീ വായിട്ടടച്ചതല്ലേ? അത് കൊണ്ട് അല്പം മനസ്സാക്ഷിത്വം കാണിച്ചു എന്ന് മാത്രം.

എനിക്കിറങ്ങാനുള്ള സ്ഥലമായിരുന്നു.
ബസില്‍ നിന്നിറങ്ങി, ഞാന്‍ മെല്ലെ രാജധാനി ബാറിനെ ലക്ഷ്യമാക്കി നടന്നു.
ദാ, അതിന്റെ വാതില്‍ക്കലും നില്‍ക്കുന്നു ഒന്ന് രണ്ട് പേര്‍, ഭാഗ്യക്കുറികളുമായി.
മദ്യപിച്ചിറങ്ങുന്ന ആരെങ്കിലും ഒരാള്‍ ഒരു ടിക്കറ്റ് എടുക്കും എന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്...
ഭാഗ്യത്തിന്റെ വരവും നോക്കി...

ബാറില്‍ കയറി, ഞാന്‍ ഒരു ബിയറിനു ഓര്‍ഡര്‍ നല്‍കി.
ബസില്‍ വച്ച് കണ്ട ലോട്ടറി വില്‍പ്പനക്കാരന്റെ മുഖം പിന്നെയും മനസ്സില്‍ തെളിഞ്ഞു.

നിന്നെപ്പോലുള്ള പലരെയും എനിക്ക് പരിചയമുണ്ട്.
പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു കണ്ണ് പൊട്ടനുണ്ടായിരുന്നു. അയാളുടെയും തൊഴിലിതായിരുന്നു; ലോട്ടറി വില്‍പ്പന.
കണ്ണ് കാണാത്ത അയാള്‍ എങ്ങനാണ് മറ്റുള്ളവര്‍ തരുന്ന നാണയ തുട്ടുകളും നോട്ടുകളും തിരിച്ചറിയുക എന്നോര്‍ത്ത് ചെറുപ്പത്തില്‍ ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്.

അത് പോലെ പണ്ടൊരിക്കല്‍ വെളുപ്പിന് മൂന്ന് മണിയോടടുത്ത്, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്ഡില്‍ ഒരു ദൂരെ യാത്രക്കായി ബസ് കാത്തു നില്‍ക്കവേ ഒരാള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നത് കണ്ടിരുന്നു.
നാടും നാട്ടാരും ഉറങ്ങുന്ന ഈ പാതിരാ വെളുപ്പിന് ആര് ഭാഗ്യക്കുറി വാങ്ങാനാണ്?

പകലന്തിയോളം മറ്റെന്തെങ്കിലും ജോലി; രാത്രിയില്‍ ലോട്ടറി വില്‍പ്പന; വെളുപ്പിനെ പത്രമിടീല്‍; ചിലര്‍ ഇങ്ങനെയാണ്; ഉറങ്ങാറേ ഇല്ല.

കുടുംബം പോറ്റാനായി എത്രയോ സ്ത്രീകളാണ് ലോട്ടറി വില്‍ക്കുന്നത്.

അല്ല; സത്യത്തില്‍ ഞാനെന്തിനാണ് ഇതെല്ലാം ആലോചിച്ച് തല പുണ്ണാക്കുന്നത്?
എന്റെ രസങ്ങള്‍ , സന്തോഷങ്ങള്‍ തല്ലിക്കെടുത്തുവാന്‍ മാത്രമല്ലേ നിങ്ങള്‍ക്കാകൂ..

നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വലിയ ഔദാര്യമാണ്‌.
നിനക്ക് വേണ്ടി ഒരിറ്റു കള്ളക്കണ്ണുനീര്‍ ഒഴുക്കുവാനല്ലാതെ എനിക്കെന്ത് ചെയ്യുവാനാകും?

വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും.

പിന്നെയും നീയെന്തിനാണ്‌ ഒരു രസം കൊല്ലിയായി എന്റെ ചിന്തകളില്‍ വിഹരിക്കുന്നത്?
എന്റെ നല്ല മൂഡ് കളഞ്ഞിട്ടു നിനക്കെന്തിന്റെ കേടാണ്?
നിനക്കായി ചിലവാക്കുവാന്‍ ഇനി ഒരു നിമിഷം പോലും എനിക്കില്ല.
ഞാന്‍ തിരക്കിലാണ്...

ഇന്റെര്‍നെറ്റിലെ എത്രയോ വെബ്സൈറ്റുകളില്‍, ഒളി ക്യാമറകള്‍ പകര്‍ത്തിയ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ എനിക്കായി കാത്തിരിക്കുന്നു..

സൌഹൃദ വലയിലെ അനേകം ചാറ്റ് റൂമുകളില്‍ എന്റെ വരവും കാത്ത് എത്രയോ സുന്ദരികള്‍ ഉറക്കമൊഴിച്ചിരിക്കുന്നു...

വൃത്തികെട്ടവനെ, നിന്നെക്കുറിച്ചു ഓര്‍ത്തിരുന്നത് കാരണം എന്റെ ഗ്ലാസ്സിലോഴിച്ച ബിയറിന്റെ തണുപ്പ് തീര്‍ത്തും ഇല്ലാണ്ടായിരിക്കുന്നു.

"ഹേ...മഹാപരാധീ കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്... പോകൂ.. എവിടേലും പോയി തുലയാന്‍.. "